District News
രാമങ്കരി: എസി റോഡിലെ പ്രധാന ജംഗ്ഷനുകളിൽ നേരത്തേ സ്ഥാപിച്ചിരുന്ന സിഗ്നൽ ലൈറ്റുകൾ എത്രയും വേഗം പുനഃസ്ഥാപിക്കുവാൻ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാകുന്നു.
പ്രധാന ജംഗ്്ഷനുകളായ കൈനകരി പണ്ടാരക്കളം, പൂപ്പള്ളി, നെടുമുടി, മങ്കൊന്പ്, പള്ളിക്കുട്ടുമ്മ, രാമങ്കരി തുടങ്ങിയ നാലുംകൂടിയ കവലകളിൽ ഒരിടത്തുപോലും പഴയ സിഗ്നൽ ലൈറ്റുകൾ പുനഃസ്ഥാപിക്കാൻ അധികൃതർ ഇനിയും തയാറായിട്ടില്ല. ഇതോടെ മറ്റു റോഡുകളിൽ നിന്ന് ഏത് വാഹനത്തിനും ഒരു നിയന്ത്രണവുമില്ലാതെ എസി റോഡിലേക്ക് കടന്നുവരുവാനും,തിരിഞ്ഞുപോകുവാനും സാധിക്കുമെന്ന സ്ഥിതിയാണ്. ഇത് പലപ്പോഴും വൻ അപകടങ്ങൾക്ക് വഴിവയ്ക്കുന്നുവെന്നു മാത്രമല്ല നിരവധി പേരുടെ ജീവൻ പോലിയുന്നതിനുപോലും കാരണമാകുന്നു.
റോഡിൽ രാത്രി വെളിച്ചം ലഭിക്കുവാനായി ആവിഷ്കരിച്ച ഭൂഗർഭ വൈദ്യുതലൈൻ സ്ഥാപിക്കൽ പദ്ധതി ഇനിയും എങ്ങുമെത്തിയിട്ടില്ല. അതിനാൽ രാത്രിയാകുന്നതോടെ കുറ്റാക്കൂരിരിട്ടിൽ മറയുന്ന റോഡിൽ ദൂരെ സ്ഥലങ്ങളിൽ നിന്നെത്തുന്ന ഡ്രൈവർമാർക്ക് പ്രധാന അപകട ജംഗ്ഷനുകളൊന്നുപോലും മുൻകൂട്ടി തിരിച്ചറിയുവാനുള്ള സൗകര്യവുമില്ല. ഓരോ ദിവസവും ഇവിടെ അപകടങ്ങളുടെ എണ്ണം വർധിക്കുന്നതിന് ഇതും ഒരു കാരണമായിട്ടുണ്ട്. പുതുതായി നിർമിച്ച കിടങ്ങറ-മുട്ടാർ പാലത്തിൽ മാത്രമാണ് പേരിനെങ്കിലും ഇപ്പോൾ സിഗ്നൽ ലൈറ്റ് പ്രവർത്തിക്കുന്നത്.
District News
ചന്പക്കുളം: ഉദ്ഘാടനത്തിന് ഒരുങ്ങുകയാണ് എസി റോഡ്. 24.2 കിലോമീറ്റർ നീളത്തിലും 13 മീറ്റർ വീതിയിലും എലിവേറ്റഡ് ഫ്ലൈഓവറുകളും 12 പാലങ്ങളും 65ഓളം കലുങ്കുകളും ഒക്കെയായി. മണിമലയാർ, പമ്പാനദി, പമ്പയുടെ കൈവഴിയായ പൂക്കൈതയാർ എന്നിവയ്ക്ക് കുറുകെ യഥാക്രമം കിടങ്ങറ, നെടുമുടി, പള്ളാത്തുരുത്തി എന്നവിടങ്ങളിൽ വലിയ പാലങ്ങളുണ്ട്.
650 കോടിയിലധികം രൂപ മുടക്കിയാണ് പുനർനിർമിക്കാൻ പദ്ധതി ഇട്ടതെങ്കിലും ഇതിന്റെ നിർമാണം പൂർത്തിയാകുമ്പോൾ ബജറ്റ് ഏകദേശം 880 കോടി രൂപ കവിയും. ഊരാളുങ്കൽ ലേബർ കോൺട്രിക്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റിയാണ് നിർമാണ കരാറുകാർ.
പുനരുദ്ധാരണം എവിടെ വരെ?
ആലപ്പുഴ-ചങ്ങനാശേരി റോഡിൽ ഇപ്പോൾ നടത്തിയ പുനരുദ്ധാരണ പ്രവർത്തനങ്ങൾ കൊണ്ട് വെള്ളപ്പൊക്ക കാലത്ത് ഈ റോഡ് പൂർണമായും ഗതാഗതത്തിന് ഉപയോഗിക്കാനാവുമെന്ന പ്രതീക്ഷ അസ്ഥാനത്താണെന്നാണ് കുട്ടനാട്ടുകാരുടെ അഭിപ്രായം. സെമി എലിവേറ്റഡ് ഹൈവേകൾ നിർമിക്കേണ്ടിയിരുന്ന ചില ഇടങ്ങളിൽ അവ ഒഴിവാക്കിയത് എന്തിനെന്ന ചോദ്യത്തിന് ഇപ്പോഴും ഉത്തരമില്ല.
മഴപെയ്താൽ മണിക്കൂറുകൾ വെള്ളം റോഡിൽതന്നെ നില്ക്കുന്ന സാഹചര്യമാണ് പല സ്ഥലത്തും നിലനില്‍ക്കുന്നത്. ഇരുവശത്തും റോഡിനേക്കാൾ ഉയരത്തിൽ കോൺക്രീറ്റ് സ്ലാബ് ബോക്സ് ഓടകൾ സ്ഥാപിച്ച് അവയിലേക്ക് റോഡിൽ നിന്ന് വെള്ളമൊഴുക്കി കളയാനാണ് പദ്ധതി ഇട്ടിരിക്കുന്നത്. ഓരോ മഴ കഴിയുമ്പോഴും തൂമ്പയും പാരയുമായി റോഡിന്റെ വശങ്ങളിലെ ദ്വാരങ്ങൾ വലുതാക്കാൻ പരിശ്രമിക്കുന്ന കരാറുകാരുടെ തൊഴിലാളികൾ ഇവിടത്തെ സ്ഥിരം കാഴ്ചയാണ്.
വശങ്ങളിലെ ഓടകളും നടപ്പാതയും ഉയർത്തി നിർമിച്ചിരിക്കുന്നതിനാൽ വെള്ളം യഥാസമയം ഒഴുകിമാറില്ല. വശങ്ങൾ ഉയർന്ന് നില്ക്കുന്നതിനാൽ വാഹന പാർക്കിംഗിന് മുൻപ് ഉണ്ടായിരുന്ന സൗകര്യം പൂർണമായും ഇല്ലാതായി. ഇത് പാർക്കിംഗിന് വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. വശത്ത് വിശാലമായ കനാലുണ്ടായിരിക്കേയാണ് ഇരുവശവും ഉയർത്തി അശാസ്ത്രീയമായി ഓട നിർമിച്ചിരിക്കുന്നത്. വെള്ളവും ഒഴുകില്ല, വാഹന പാർക്കിംഗും സാധിക്കില്ല.
ചങ്ങനാശേരി പെരുന്ന മുതൽ കളർകോട് ദേശീയപാത വരെ പുനർനിർമിക്കുന്ന എസി റോഡ് കുട്ടനാട്ടിലെ റോഡുഗതാഗതത്തിന് പുതിയ മാനം നല്‍കും എന്നതിൽ സംശയമില്ല. എന്നാൽ റോഡിന്റെ ഡിസൈനെപ്പറ്റിയുള്ള വിമർശനങ്ങൾ നിരവധിയാണ്.
കുട്ടനാട്ടിലെ നീരൊഴുക്കിനെ ഈ റോഡ് നിർമാണം ദോഷകരമായി ബാധിക്കും. എസി കനാൽ പള്ളാത്തുരുത്തി വരെ പൂർണമായും തുറന്നിരുന്നെങ്കിൽ എസി റോഡനു തെക്കു ഭാഗത്തെ വെള്ളക്കെട്ടിനും പ്രളയജലത്തിന്റെ ഒഴുക്കിനും ഒരു പരിധി വരെ പരിഹാരമാകുമായിരുന്നു. എസി റോഡ് പുനർനിർമാണം ആരംഭിക്കുന്നതിന് മുൻപ് റോഡിന് മുകളിലൂടെ ഒഴുകിമാറിയിരുന്ന വെള്ളം ഇനി റോഡിന് തെക്കു ഭാഗത്തു മാത്രമായി കെട്ടിക്കിടക്കും. കുട്ടനാട്ടിലെ വെള്ളപ്പൊക്കം ഇനി എസി റോഡിന് വടക്കും എ സി റോഡിനു തെക്കും വ്യത്യാസപ്പെട്ടിരിക്കും.
യാത്രയ്ക്ക് വേഗത കൈവരുമ്പോഴും പുനർനിർമിക്കപ്പെട്ട കിടങ്ങറ, നെടുമുടി, പള്ളാത്തുരുത്തി എന്നിവിടങ്ങളിലെ പഴയ പാലങ്ങളുടെ കൈവരികൾക്ക് തീരെ ഉയരമില്ലാത്തത് അപകടം വിളിച്ചുവരുത്തും. ഇപ്പോൾ തന്നെ റോഡിന് വശത്തെ നടപ്പാതകൾ മിക്കയിടങ്ങളിലും കച്ചവടക്കാർ കൈയേറിയിരിക്കുന്നത് റോഡ് പൂർണമായും തുറക്കുന്നതോടെ വർധിക്കും.
കഴിഞ്ഞ സർക്കാരിന്റെ കാലത്ത് തുടക്കമിട്ട, എംസി റോഡിനെയും ദേശീയ പാതയെയും ബന്ധിപ്പിക്കുന്ന ആലപ്പുഴ-ചങ്ങനാശേരി റോഡിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ വേഗം തീർത്ത് നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുൻപ് ഉദ്ഘാടനം നടത്താനുള്ള പരിശ്രമത്തിലാണ് സർക്കാർ.
എസി റോഡ്: തിരുക്കൊച്ചി ഭരണാധികാരികളുടെ വിപ്ലവകരമായ തീരുമാനം
ചന്പക്കുളം: തിരുക്കൊച്ചി ഭരണാധികാരികൾ 1951ലെടുത്ത വിപ്ലവകരമായൊരു തീരുമാനമായിരുന്നു കോട്ടയത്തെ പ്രധാന വ്യാപാര കേന്ദ്രമായ ചങ്ങനാശേരിയെയും തുറമുഖ നഗരമായ ആലപ്പുഴയെയും ബന്ധിപ്പിക്കുന്ന ഒരു റോഡ് നിർമിക്കുകയെന്നത്. അന്നത്തെ മന്ത്രിസഭയിലെ അംഗവും ചങ്ങനാശേരിയുടെ പ്രതിനിധിയുമായിരുന്ന കെ.എം. കോരയുടെ ആശയത്തിൽ രൂപം കൊണ്ടതാണ് ഇന്ന് കാണുന്ന എസി (ആലപ്പുഴ-ചങ്ങനാശേരി) റോഡ്.
തിരുക്കൊച്ചിയിലെ അന്നത്തെ ഇറിഗേഷൻ ചീഫ് എൻജിനിയർ വൈദ്യനാഥ അയ്യരാണ് റോഡ് നിർമാണത്തിന് മേൽനോട്ടം വഹിച്ചത്. എസി റോഡിന്റെ നിർമാണത്തിനു മുൻപ് ആലപ്പുഴയും ചങ്ങനാശേരിയും തമ്മിലും, കോട്ടയവും ആലപ്പുഴയും തമ്മിലും ജലഗതാഗത സൗകര്യങ്ങൾ മാത്രമാണുണ്ടായിരുന്നത്.
മണിമലയാർ, പമ്പയാർ, പൂക്കൈതയാർ എന്നിവയിൽ യഥാക്രമം കിടങ്ങറ, നെടുമുടി, പള്ളാത്തുരുത്തി എന്നിവിടങ്ങളിൽ കടത്ത് സൗകര്യത്തോടെ, ചങ്ങനാശേരിയിലെ പെരുന്നയിൽനിന്ന് ആരംഭിച്ച് ആലപ്പുഴ എസ്ഡി കോളജിന് സമീപത്ത് അവസാനിക്കുന്ന തരത്തിൽ റോഡ് രൂപകല്പന നടത്തിയപ്പോൾ അതൊരു പരാജയമാകുമെന്ന് പലരും വിമർശിച്ചിരുന്നു.
എന്നാൽ കുട്ടനാടിനെ അടുത്തറിഞ്ഞിരുന്ന ഭക്ഷ്യ-കൃഷി- ധനവകുപ്പുകളുടെ ചുമതല വഹിച്ചിരുന്ന കെ.എം. കോര കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്ക് വലിയ സാമ്പത്തിക ബാധ്യത വരുത്താതെയാണ് ഈ റോഡ് നിർമാണം പൂർത്തിയാക്കിയത്. റോഡിന്റെ വശങ്ങളിൽ കൽക്കെട്ടിന് പകരം വട്ടിപ്പുുല്ലുവച്ച് റോഡ് ബലപ്പെടുത്തി.
കൃഷിക്ക് കൂടുതൽ സൗകര്യമൊരുക്കാൻ റോഡിന് വശങ്ങളിൽ മെതിക്കളങ്ങളും രൂപകല്പന ചെയ്താണ് എസി റോഡ് നിർമിച്ചത്. ചെലവ് കുറയ്ക്കുന്നതിനായി മഹാരാജാവിന്റെ പേരിലുണ്ടായിരുന്ന നിലങ്ങളിലൂടെയായിരുന്നു റോഡ് കൊണ്ടുവന്നത്. അതിനാൽ ഈ നിലങ്ങൾക്ക് വില കൊടുക്കേണ്ടിവന്നില്ല.
പെരുന്ന മുതൽ കളർകോട് വരെ 12 പാലങ്ങൾ, ഓരോ പാടശേഖരങ്ങളിലേക്കും വെള്ളം കയറ്റുന്നതിനുള്ള വലിയ കലിങ്കുകൾ, മണിമലയാറിനെയും, പമ്പയാറിനെയും ബന്ധിപ്പിച്ച് പെരുന്നയിൽ നിന്നാരംഭിക്കുന്ന എസി കനാൽ പള്ളാത്തുരുത്തിയിൽ പൂക്കൈതയാറ്റിൽ എത്തിക്കുന്ന രീതിയിലാണ് അന്ന് കനാൽ നിർമാണം വിഭാവനം ചെയ്തത്.
എസി കനാലിന്റെ ഇരുകരകളിലും താമസ യോഗ്യമായ ചിറകൾ നിർമിക്കണമെന്നതും റോഡ് നിർമിച്ചവരുടെ ഭാവനയിൽ ഉരുത്തിരിഞ്ഞ ആശയമായിരുന്നു. ജനവാസമില്ലാത്ത വെറും കൃഷിയിടങ്ങളിലടെയുള്ള റോഡ് നിർമാണം യാത്രക്കാരെ ആകർഷിക്കില്ലെന്ന കണക്കുകൂട്ടലിൽ നിന്നാണ് എസി കോളനി എന്ന ആശയം രൂപപ്പെട്ടത്.
എന്നാൽ ഇന്ന് ആലപ്പുഴ ജില്ലയിലെ തന്നെ ഏറ്റവും ജനസാന്ദ്രതയേറിയ ഒരു പ്രദേശമായി എസി റോഡിന്റെ സമീപ പ്രദേശങ്ങൾ മാറിയെങ്കിൽ അത് ഇതിന് നേതൃത്വം കൊടുത്തവരുടെ ദീർഘവീക്ഷണത്തിന്റെ ഫലമാണ്. കിടങ്ങറയിലും നെടുമുടിയിലും പള്ളാത്തുരുത്തിയിലും കടത്തുകൾക്കു പകരം വലിയ പാലങ്ങൾ വന്നത് റോഡ് ഗതാഗതത്തിന്റെ വേഗത പതിൻമടങ്ങ് വർധിപ്പിച്ചു.
Kerala
കൊട്ടാരക്കര: നിർമാണ പ്രവർത്തനങ്ങളെ തുടർന്ന് ആലപ്പുഴ-ചങ്ങനാശേരി റോഡില്‍ മുട്ടാര്‍ പാലത്തിലൂടെയുള്ള ഗതാഗതത്തിന് നിയന്ത്രണം. ഡിസംബര്‍ 18 മുതല്‍ ജനുവരി 12 വരെ മുട്ടാര്‍ പാലം വഴി എല്ലാ വാഹനങ്ങളുടെയും ഗതാഗതം പൂര്‍ണമായി നിരോധിച്ചു.
പാലത്തിന്റെ തെക്ക് ഭാഗത്തെ അപ്രോച്ച് സ്ലാബിന്റെ നിര്‍മാണത്തെ തുടർന്നാണ് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളത്. ഈ സാഹചര്യത്തില്‍ എസി റോഡില്‍ മാമ്പുഴക്കരിയില്‍ നിന്നും എടത്വ മാമ്പുഴക്കരി റോഡ് വഴി അമ്പലപ്പുഴ-തിരുവല്ല റോഡില്‍ എത്തിച്ചേരാവുന്നതാണ്.
കൂടാതെ എസി റോഡില്‍ മേപ്രാല്‍ ജംഗ്ഷനില്‍ നിന്നും മേപ്രാല്‍ റോഡിലൂടെ ചാത്തങ്കരി വഴിയും അമ്പലപ്പുഴ-തിരുവല്ല റോഡില്‍ എത്തിച്ചേരാമെന്ന് കെഎസ്ടിപി കൊട്ടാരക്കര എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.